വ്യക്തികള്‍
ടിപ് ടോപ് അസീസ് ( ഫോര്‍ട്ടുകൊച്ചി )
പ്രമുഖ ഹാസ്യനാടക രചയിതാവും നടനും സംവിധായകനുമായിരുന്ന അസീസ് ‘ടിപ് ടോപ്’ എന്ന നാടക സംഘത്തിനു രൂപം നല്‍കിയതോടെയാണ് ടിപ് ടോപ് അസീസ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. 1954 മുതലാണ് അദ്ദേഹം പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടക്കുന്നത്. പ്രസിദ്ധ ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് നേതൃത്വം നല്‍കിയിരുന്ന കൊച്ചിന്‍ ഡ്രമാറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അസീസ് പ്രൊഫഷണല്‍ നാടക രംഗത്തെത്തിയത്. നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി, രമണന്റെ മരണം, എനിക്കു ഗുസ്തി പഠിക്കേണ്ട, അലാവുദ്ദീനും അദ്ഭുതവും, ഗുരുവും ശിഷ്യരും, മഹാബലിക്കും മതിയായി തുടങ്ങി ഇരുപതോളം ഹാസ്യ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. പി.എ.തോമസിന്റെ കേരള കലാസമിതി, ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന്റെ സേവ് ഇന്ത്യ തീയറ്റേഴ്സ്, പി.ജെ.തീയറ്റേഴ്സ്, ശ്രീമൂലനഗരം വിജയന്റെ വിജയ തീയറ്റേഴ്സ് തുടങ്ങിയ നാടക സംഘങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹുദൂര്‍ സ്മാരക അവാര്‍ഡ് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. കൊച്ചിയിലെ പഴയകാല ഫുട് ബോള്‍ ടീമുകളിലും അംഗമായിരുന്നു. പി.എ.ബക്കറിന്റെ ‘ചാപ്പ’ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍ ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രൊഫസര്‍ ആര്‍ കെ റാവു
കൊച്ചി സ്വാതന്ത്ര സമര സേനാനിയും ബഹുഭാഷാ പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സെന്റ് ആല്‍ബര്‍ട്സ് കോളേജ് റിട്ട: പ്രൊഫസറുമായിരുന്ന ആര്‍ കെ റാവു കൊങ്കണി ഭാഷയില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജ്ഞാനപ്പാന, തിരുക്കുറള്‍ എന്നീ ഗ്രന്ഥങ്ങള്‍ കൊങ്കണിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യകാലത്ത് വിധവ വിവാഹം നടത്തി സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തില്‍ പങ്കാളിയായിട്ടുണ്ട്. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കൊങ്കണി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ നിരവധി സംഘടനകളുടെ സാരഥിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷ കമ്മീഷനില്‍ അഞ്ചുവര്‍ഷം കൊങ്കണി ഭാഷയുടെ പ്രതിനിധിയായിരുന്നിട്ടുണ്ട്. മലയാള സാഹിത്യത്തെ കൊങ്കണി സംസാരിക്കുന്നവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ പ്രഫ: റാവുവിന്റെ പങ്ക് വലുതായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതാണ്ട് എല്ലാ രചനകളും ഗോവയില്‍ നിന്നിറങ്ങുന്ന ജാഗ് മാസികയില്‍ പ്രഫ: റാവു തുടര്‍ക്കഥയായി പ്രസിദ്ദീകരിച്ചിരുന്നു.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍
നാല്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തിക്കെത്തിയതാണ് വി.ആര്‍ കൃഷ്ണയ്യര്‍ . പിരിച്ചുവിടപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമ മന്ത്രിയായിരുന്നു. ജസ്റ്റീസ് കൃഷ്ണയ്യര്‍ 1980-ല്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിനു ശേഷം വീണ്ടും കൊച്ചിയില്‍ സ്ഥിരതാമസമാക്കി.
പനമ്പിള്ളി ഗോവിന്ദമേനോന്‍ (1908 -1970)
പ്രമുഖ രാഷ്ട്രീയ നേതാവും പാര്‍ലമെന്ററിയനുമായ പനമ്പിള്ളി ഗോവിന്ദ മേനോന്‍ ചാലക്കുടിയിലാണ് ജനിച്ചതെങ്കിലും ജീവിതത്തിന്റെ ഏറിയ കൂറും എറണാകുളത്തായിരുന്നു. നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിച്ച ഗോവിന്ദ മേനോന്‍ വൈകാതെ എറണാകുളത്തെത്തി. വൈക്കം സത്യാഗ്രഹ കാലത്തുതന്നെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 1935-ലും 1939-ലും കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെതുടര്‍ന്നുള്ള പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട ഗോവിന്ദ മേനോന്‍ ജയില്‍വാസവും അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം കൊച്ചിയിലെ പ്രധാനമന്ത്രിയായി . 1954-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായി. 1955-ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1962-ലും 1967-ലും ലോകസഭാംഗമായി. നിയമ മന്ത്രിയെന്ന നിലയില്‍ ബാങ്ക് ദേശസാല്‍ക്കരണത്തിന് നടപടി സ്വീകരിച്ചു. തൊഴില്‍ മന്ത്രിയായിരിക്കേ മിനിമം വേജ് ബില്ല് കൊണ്ടുവന്നു. വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. കെ.പി.സി.സി. അംഗ , കേരള ഗ്രന്ഥശാലാ സംഘം പ്രസിഡണ്ട്, ഫിനാന്‍സ് കമ്മീഷന്‍ അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സഭാംഗമായിരിക്കുമ്പോള്‍ 62-ാം വയസ്സില്‍ അന്തരിച്ചു.
എ എം തോമസ്
ജീവിതത്തിന്റെ വിഭിന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.എം.തോമസ് ഭാരതത്തിന്റെ ആദ്യകാല പ്രധാനമന്ത്രിമാരായിരുന്ന നെഹ്റു, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരുമായി അടുത്തിടപഴകാനും അവരുടെ മന്ത്രിസഭകളില്‍ അംഗമാകാനും കഴിഞ്ഞ അപൂര്‍വ്വം മലയാളികളില്‍ ഒരാളാണ്. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയ നിരയിലെത്തിയ അദ്ദേഹം നിയമ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ക്ലാസ്സ് ബഹിഷ്കരണത്തിനും പ്രതിഷേധ പ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കി. പഠനത്തിനുശേഷം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചത് കെ.പി.മാധവന്‍ നായരും പനമ്പിള്ളി ഗോവിന്ദ മേനോനും ആയിരുന്നു.
പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനവുമായി മുമ്പോട്ടുപോയ എ.എം.തോമസ് 1948-ല്‍ കൊച്ചി നിയമസഭാംഗമായി. തിരു-കൊച്ചി സംയോജനത്തോടെ സഭയുടെ സ്പീക്കറുമായി. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നിന്ന് എം.പി.മേനോനെ തോല്‍പിച്ചു കൊണ്ടാണ് 1952-ല്‍ ആദ്യമായി എ.എം.തോമസ് എം.പി.യാകുന്നത്. തുടര്‍ന്ന് 57-ലും 62-ലും എറണാകുളത്തെ പ്രതിനിധീകരിച്ചു. 57-ലെ നെഹ്റു മന്ത്രിസഭയില്‍ കൃഷി വകുപ്പിലെ ഉപമന്ത്രിയായ തോമസ് 62-ല്‍ സഹമന്ത്രിയായി. 64-ലെ ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ പ്രതിരോധ വകുപ്പ് സഹമന്ത്രിയായിരുന്നു. 1967 മുതല്‍ 71 വരെ ആസ്ട്രേലിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു എ.എം.തോമസ്. ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയിലും ബോട്സ്വാനയിലും ഭാരതത്തിന്റെ പ്രതിനിധിയായിരുന്നു. ‘ആഫ്രിക്കന്‍ ഗാന്ധി’ എന്ന് കെന്നത്ത് കൌണ്ഡ് വിശേഷിപ്പിച്ച എ.എം.തോമസ് നയതന്ത്ര മേഖലയിലും തന്റെ കഴിവ് തെളിയിച്ചു.
ഖാദി വില്ലേജ് ആന്റ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ചെയര്‍മാനായി 1976-ല്‍ നിയമിതനായ അദ്ദേഹം 77-ല്‍ കൊച്ചിന്‍ റിഫൈനറിയുടെ ചെയര്‍മാനായി. എറണാകുളം ഗാന്ധി ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഭാരതീയ വിദ്യാഭവന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ചൊവ്വര പരമേശ്വരന്‍
പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ , സാഹസികനായ സമരനേതാവ്, ഇളക്കമില്ലാത്ത ദാര്‍ശനികന്‍ , സാമൂഹ്യ പരിഷ്കര്‍ത്താവ്, തൊഴിലാളികളുടെ ഉറ്റചങ്ങാതി, മികവുറ്റ പരിഭാഷകന്‍ എന്നീ വിശേഷങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നതാണ് ചൊവ്വര പരമേശ്വരന്‍ . മാതൃഭൂമി ലേഖകനായിരുന്നു ചൊവ്വര. 1942-ല്‍ മുന്‍മുഖ്യമന്ത്രി സി.അച്യുത മേനോനൊപ്പം തടവില്‍ കഴിഞ്ഞിട്ടുണ്ട്. മുട്ടുവരെയുള്ള ഒരു തോര്‍ത്ത് ധരിച്ചുനടക്കുന്ന ചൊവ്വരയെ ‘ചൊവ്വരഗാന്ധി’ എന്നാണ് വിളിച്ചിരുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ വാങ്ങികൊടുക്കുന്നതില്‍ മുന്‍കൈ എടുത്ത നേതാവാണ് അദ്ദേഹം. പത്രപ്രവര്‍ത്തക പ്രസ്ഥാനത്തിന് സംഘടന കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചൊവ്വര തൊഴിലാളികളുടെ ഉറ്റചങ്ങാതിയായിരുന്നു. തനിക്ക് എതിരായ കേസ് സ്വയം വാദിച്ചു ജയിച്ചു.
രാംജി
കെ.എന്‍ രാമചന്ദ്രന്‍ എന്ന രാംജി ഇംഗ്ലീഷ് ഭാഷയില്‍ വൈദഗ്ദ്യം ഉള്ള പത്രപ്രവര്‍ത്തകനായിരുന്നു. നിയമന ഉത്തരവിന്റെ കൂടെ രാജിക്കത്തുകൂടി പോക്കറ്റില്‍ കരുതി ജോലിക്കുവരുന്ന രാംജി ഇന്ത്യന്‍ എക്സ്പ്രസ്സ് സ്റ്റാഫ് ലേഖകനായിരുന്നു. അതിനുമുമ്പ് ബ്ലിറ്റ്സ്, ലിങ്ക്, പാട്രിയറ്റ് എന്നീ പ്രമുഖ വാരികകളിലും പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ‘കേരള മിസ്സലനി’ എന്ന രാംജിയുടെ കോളം ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ചെന്നയില്‍ നിന്നുള്ള ബ്രോഡ്വേ ടൈംസിലും കൊച്ചിയില്‍ നിന്നുള്ള കൊച്ചിന്‍ വിന്‍ഡോയിലും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. രണ്ട് പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായിരുന്നു. ചിത്രകാരനും കലാവിമര്‍ശകനും ആയിരുന്നു രാംജി. മദിരാശി ലളിതകലാ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോണ്‍ മാമ്പിള്ളി
സണ്‍ഡേ ടൈംസ്, സ്റ്റേറ്റ്സ്മാന്‍ തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 1935-ല്‍ മലബാര്‍ ഹൊറാള്‍ഡിന്റെ പത്രാധിപരായത്. വാള്‍സ്ട്രീറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഫോര്‍ട്ട്കൊച്ചി റോസ് സ്ട്രീറ്റില്‍ നിന്ന് കൊച്ചിന്‍ ആര്‍ഗസ് എന്ന പേരില്‍ ഒരു പത്രം ഇറങ്ങിയിരുന്നു. അതില്‍ ജോലി ചെയ്ത അനുഭവവുമായാണ് മലബാര്‍ ഹൊറാള്‍ഡ് വാര്‍ത്താവാരിക ഇട്ടുപ്പ് മാമ്പിള്ളി എന്ന പത്രാധിപര്‍ ഇറക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് അധികാരികളുമായി ഏറ്റുമുട്ടികൊണ്ട് മലബാര്‍ ഹൊറോള്‍ഡ് എന്ന പത്രവും പത്രാധിപരും മുന്നോട്ടുനീങ്ങി. മകനായ ജോണ്‍ മാമ്പിള്ളിയിലും അലിഞ്ഞു ചേര്‍ന്നത് ഈ സവിശേഷതകള്‍ തന്നെയായിരുന്നു. ദേശീയ ഐക്യം, ക്ഷേത്ര പ്രവേശനം, സ്വാതന്ത്ര പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം, സാമൂഹ്യ സമത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ഈ ഇംഗ്ലീഷ് വാരിക ഇറക്കിയിരുന്നത്. കൊച്ചി തുറമുഖവും വികസനവും എന്നും ഹൊറാള്‍ഡിന്റെ വിഷയമായിരുന്നു. 3000-ല്‍ പരം മുഖപ്രസംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ജോണ്‍ 1948-ല്‍ ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പല്‍ കൌണ്‍സില്‍ അംഗമായിരുന്നു. 1943-ല്‍ അഖിലേന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. തമിഴ്നാട്ടില്‍ നിന്ന് ഇറങ്ങിയിരുന്ന ‘ന്യൂലീഡര്‍ ’പത്രം മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന് മികച്ച സംഭാവന നല്‍കിയതിന് 1996-ല്‍ മാമ്പിള്ളിക്ക് അവാര്‍ഡ് നല്‍കുകയുണ്ടായി.
പി കെ ഇട്ടൂപ്പ്
മുഖപ്രസംഗമെഴുത്ത്, പ്രസാധകക്കുറിപ്പുകള്‍ , റിപ്പോര്‍ട്ടിംഗ്, പേജ് സംവിധാനം, തര്‍ജ്ജമ, പ്രൂഫ് റീഡിംഗ് എന്നിങ്ങനെ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാമേഖലകളിലും പ്രഗദ്ഭനായരുന്നു പി.കെ. ഇട്ടൂപ്പ്. എറണാകുളം അതിരൂപതയുടെ സത്യദീപം പത്രത്തിനു സഹപത്രാധിപരായി 20 രൂപ ശമ്പളത്തിന് നിയമിതനായി. എറണാകുളം ആര്‍ച്ച് ബിഷപ്പ് ഡോ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ മെത്രാഭിഷേക ജൂബിലി സ്മാരകമായി മലബാര്‍ മെയിന്‍ ദിനപ്പത്രം തുടങ്ങിയതോടെ ഇട്ടൂപ്പ് അതില്‍ നിയമിതനായി. ഐസക് രാജിവച്ചതിനെ തുടര്‍ന്ന് മെയിലിന്റെ പത്രാധിപരായി. യുദ്ധകാലത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗത്തില്‍ കമ്മീഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരിച്ചുവന്ന അദ്ദേഹം മെയിലിനു പുറമെ മലയാളമനോരമ, ഗോമതി എന്നീപത്രങ്ങള്‍ക്കു വേണ്ടിയും വാര്‍ത്തകള്‍ നല്‍കിയിരുന്നു. കോടതികളിലെ വിചാരണ വേളയില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പത്രങ്ങള്‍ക്കു നല്‍കുന്നതില്‍ പ്രാഗല്‍ഭ്യം കാണിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ഇട്ടൂപ്പ്.
വി എ ജയിംസ്
‘സത്യനാദ’ത്തിന്റെ പത്രാധിപരായിരുന്ന വി.എ.വര്‍ക്കിയുടെ മകനാണ് വി.എ.ജയിംസ്. മദ്രാസ് മെയില്‍ , ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഓള്‍ ഇന്ത്യ റേഡിയോ എന്നിവിടങ്ങിലായി നാലുപതിറ്റാണ്ടുനീണ്ട പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. പാലാ ബാങ്കിന്റെ ലിക്വിഡേഷന്‍ മദ്രാസ് മെയിലിന്റെ കൊച്ചി ലേഖകനായിരുന്ന കാലത്ത് അദ്ദേഹത്തിനു കിട്ടിയ പ്രധാന സ്കൂപ്പ് ആയിരുന്നു. പട്ടം താണുപിള്ളയുടെ കാലത്ത് എടുത്ത ഒരു രഹസ്യ തിരുമാനവും ജയിംസിന്റെ മറ്റൊരു സ്കൂപ്പ് ആയിരുന്നു. 1999-ല്‍ കലൂരിലുള്ള വസതിയില്‍ വച്ച് ജയിംസ് അന്തരിച്ചു.
ടി സി ഗോപാലന്‍
‘സഹോദര’നിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങി. കേരളകൌമുദി കൊച്ചി ലേഖകനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മിശ്രഭോജനത്തിന്റെ പേരില്‍ മറ്റു 12 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ടി.സി.ഗോപാലനും കോടതി കയറി. മട്ടാഞ്ചേരിയില്‍ നിന്ന് ഒരു കമ്പനിയുടെ പേരില്‍ ‘സഹോദരന്‍’ പ്രസിദ്ധീകരിച്ചപ്പോള്‍ ഗോപാലന്‍ അതില്‍ ക്ലര്‍ക്കായി ചേര്‍ന്നു. പിന്നീട് അതിന്റെ മുഖ്യ നടത്തിപ്പുകാരനായി. എറണാകുളത്തുനിന്ന് സഹോദരന്‍ പ്രസിദ്ധപ്പെടുത്തുന്നതിനിടയിലാണ് അയ്യപ്പന്‍ മന്ത്രിയായത്. ഇക്കാലത്ത് ഗോപാലന്‍ ‘സഹോദര’ന്റെ പത്രാധിപത്യം ഏറ്റെടുത്തു. പിന്നീട് സഹോദരന്‍ പ്രസദ്ധീകരണം നിര്‍ത്തിയപ്പോള്‍ ഗോപാലന്‍ കേരളകൌമുദിയില്‍ സേവനം തുടര്‍ന്നു.
എം സി കുരുവിള
ക്രിസ്ത്യന്‍ മിഷനറിമാര്‍ പുറത്തിറക്കിയ “പശ്ചിമതാരക” എന്ന പത്രത്തിലൂടെയാണ് തുടക്കം. 1930-കളോടെ ഈ മേഖലയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചു. ദിവാന്റെ ദുര്‍ഭരണത്തിനെതിരെ ശബ്ദിച്ചതിന് മനോരമയെ നിരോധിച്ച സമയത്ത് കേരളഭൂഷണില്‍ കുറെപേര്‍ കയറിപറ്റി. അന്ന് കുരുവിള ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നു. 1942-ല്‍ പത്രത്തിന്റെ കൊച്ചി റിപ്പോര്‍ട്ടറായി. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വാര്‍ത്തകളായിരുന്നു എന്നും കുരുവിളക്ക് താല്പര്യം.
പെരുന്ന കെ എന്‍ നായര്‍
ദീനബന്ധു ദിനപത്രത്തില്‍ ജോലി ചെയ്തു. കേരളത്തിലെ പത്രപ്രവര്‍ത്തക സംഘടന കെട്ടിപ്പടുത്തിയ പത്രപ്രവര്‍ത്തകനാണ് പെരുന്ന കെ.എന്‍ നായര്‍ . 45 വര്‍ഷങ്ങള്‍ക്കു മുമ്പ് കെ.കാര്‍ത്തികേയന്‍ , പി.വിശ്വംഭരന്‍ , എല്‍ സി ഐസക്, കെ.സി.സക്കറിയ, പെരുന്ന എന്നീ ഒരുപറ്റം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തിരുകൊച്ചിയില്‍ സംഘടനക്കു തുടക്കം കുറിച്ചത്. ഇന്ന് ജില്ലകള്‍ തോറും പ്രസ് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നാം വേജ് ബോര്‍ഡ് രൂപീകരണത്തിനു പിന്നില്‍ പ്രയത്നിച്ച വ്യക്തിയാണ് പെരുന്ന കെ.എന്‍ നായര്‍ . വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഡോ.ബിവി കേസ്കര്‍ 1955-ല്‍ പാര്‍ലമെന്റിലവതരിപ്പിച്ചു പാസ്സാക്കിയെടുത്ത വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ബില്ലാണ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരുടെ സേവന വേതന വ്യവസ്ഥകള്‍ ക്രോഡീകരിക്കുന്നതിന് അടിസ്ഥാനമായത്. ഈ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഒന്നാമത്തെ വേതന ബോര്‍ഡ് വന്നത്. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി ജീവിച്ചു. പത്രപ്രവര്‍ത്തകര്‍ക്കു വേണ്ടി പെന്‍ഷന്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ക്കെതിരെ കോടതി കയറുകയും ചെയ്തു. ഒരു ചരിത്രാന്വേഷിയായിരുന്നു പെരുന്ന. “മലയാളപത്രങ്ങളുടെ കഥ” പെരുന്നയുടേതാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയാണ് “കൊച്ചി രാജ്യപ്രജാമണ്ഡലം”.
പി എ കൃഷ്ണന്‍
ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ ഏജന്റായി ജോലിനോക്കുന്ന കാലത്താണ് പത്രരംഗത്തേക്ക് കടന്നുവരാന്‍ കഴിഞ്ഞത്. ചൊവ്വര പരമേശ്വരനും മദ്രാസ് മെയില്‍ മാധവന്‍ നായരും പി.എ.കൃഷ്ണനെ സഹായിച്ചു. അങ്ങനെ കൊച്ചി നിയസഭയില്‍ അക്രഡിറ്റഡ് ലേഖകനായി പ്രവേശനം കിട്ടി. മദ്രാസ് മെയിലില്‍ നിന്നും തുടങ്ങി ഇന്ത്യന്‍ എക്സ്പ്രസ്സിലേക്കും ഒടുവില്‍ ഹിന്ദുവിലേക്കും അദ്ദേഹം ചേക്കേറി. ഹിന്ദു സ്വാമി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹിന്ദുലേഖകനായ പി.എ.കൃഷ്ണന്‍ എന്ന കൃഷ്ണയ്യര്‍ കൊച്ചിയിലെത്തുന്നതിനു മുമ്പ് 16 വര്‍ഷം പലതരം ഓഫീസ് ജോലിയും നോക്കിയിട്ടുണ്ട്. പത്രസമ്മേളനങ്ങള്‍ സ്വാമിയുടെ വ്യക്തിത്വം പുറത്തുകാണിക്കുന്ന രംഗങ്ങളായിരുന്നു.